Wednesday, July 23, 2008

സോമനാഥ് പുറത്തേക്ക്

പ്രതീക്ഷിച്ച അച്ചടക്ക നടപ്ടിക്ക് വിധേയനാവുകയാണ് സോമനാഥ് ചാറ്റര്‍ജി. ഓരോ വോട്ടും എണ്ണിക്കൂട്ടി ഏതു വിധേനയും സര്‍ക്കാരിനെ മറിച്ചിടാന്‍ തീരുമാനിച്ചപ്പോള്‍ സി.പി.എമിനു കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണ് സോമനാഥിന്റെ തീരുമാനം. ബി.ജെ.പിക്കോപ്പം വോട്ട് ചെയ്യാനാകില്ലെന്നും അധ്യക്ഷസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പിന്തുണ പിന്‍വലിച്ച എം.പി. മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയ സോമനാഥിന് സ്പീക്കര്‍ എന്ന നിലയില്‍ സി.പി.എം വിപ്പ് നല്‍കിയില്ല. വോട്ടെടുപ്പിനു തൊട്ടു മുന്‍പെങ്കിലും അദ്ദേഹം രാജി വയ്ക്കുമെന്ന് പാര്‍ട്ടി കണക്കുകൂട്ടി. എന്നാല്‍ പ്രധാനാധ്യാപകന്റെ ചൂരല്‍ വടിയുമായി സോമനാഥ് സഭ നിയന്ത്രിച്ചു.

നാല്‍പ്പത് കൊല്ലം മുന്‍പാണ് സോമനാഥ് ചാറ്റര്‍ജ്ജി പാട്ടി അംഗമായത്. ഇംഗ്ലണ്ടിലെ മിഡില്‍ ടണ്ണില്‍ നിന്നെത്തിയ ബാരിസ്റ്ററെ പ്രമോദ് ദാസ് ഗുപ്ത ക്ണ്ടെത്തി. ആദ്യം ജാവേദ്പുരില്‍ നിന്നും പിന്നെ ബോല്‍പ്പുരില്‍ നിന്നും എം.പി.യാക്കി. സ്പീക്കറാകും മുപ് ഒന്‍പതു വട്ടം സഭയില്‍ സി.പി.എമിന്റെ ശബ്ദമായി സോമനാഥ്. പഠിക്കാനും പറയാനും ശേഷിയുള്ള മികച്ച പാര്‍ലമെന്റേരിയനുമായി അദ്ദേഹം. ഐക്യക്ണ്ഠേന സ്പീക്കര്‍ പദവിയിലേക്കെത്തി. നിഷ്പക്ഷനെന്ന അംഗീകാരം നേടി. സര്‍വ്വരേയും നിയമം പഠിപ്പിച്ചു. വിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തോട് തെല്ലുകൂടുതല്‍ നിര്‍ദ്ദയനായിരുന്നു അദ്ദേഹം. വിശേഷിച്ച് ഇടതു പക്ഷത്തോട്. സി.പി.എം അംഗങ്ങള്‍ പലപ്പോഴും സ്പീക്കറുമായി വാഗ്വാദം നടത്തി. ഇടതുപക്ഷത്തിന്റെ ആണവ വാദങ്ങളെ അട്ടിമറിക്കും വിധം സഭയില്‍ സംസാരിക്കന്‍ ഒമര്‍ അബ്ദുല്ലയ്ക്കും, മെഹബൂബ മുഫ്തിയ്ക്കും അവസരം നല്‍കി. എന്നാല്‍ ആര്‍.എസ്.പിക്കും ഫോര്‍വേഡ് ബ്ലോക്കിനും അവസരം നിഷേധിക്കുകയും ചെയ്തു. ഇടതു അംഗങ്ങള്‍ സഭയ്ക്കു പുറത്ത് പൊട്ടിത്തെറിച്ചു. കഴിഞ്ഞ 4 വര്‍ഷം സ്പീക്കര്‍ എന്ന നിലയില്‍ ഒരു ആനുകൂല്യവും സോമനാഥില്‍ നിന്ന് കിട്ടിയിട്ടില്ല. ഇനിയത് പ്രതീക്ഷിക്കുന്നുമില്ല എന്ന് ഇടതു പക്ഷം പരസ്യമായി പറഞ്ഞു.

ഇത്രനാള്‍ നിയന്ത്രിച്ച സഭയില്‍ ഇനി വീണ്ടും പണ്ടേ പോലെ കല്‍ഹിക്കാനാകില്ല എന്ന ആത്മബോധമാണ് സോമനാഥിന്‍ വിനയായത്. വ്യക്തിപൂജയ്ക്ക് ഇടമില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സംഘടനയ്ക്കൊപ്പം നില്‍ക്കാത്ത ചാറ്റര്‍ജ്ജിയെ പിന്താങ്ങാന്‍ പക്ഷേ ആരുമുണ്ടായില്ല. പാര്‍ട്ടിയിലെ അടുത്ത സ്നേഹിതന്‍ ജ്യോതിബസുവിനു പോലും സോമനാഥിനൊപ്പം നില്‍ക്കുന്നതിന് പരിമിതിയുണ്ടായിരുന്നു. പാര്‍ട്ടിയെ അനുസരിക്കാനുള്ള ജ്യോതി ബസുവിന്റെ നിര്‍ദ്ദേശവും ലംഘിച്ചതോടെ ഒരു പുറത്താക്കല്‍ അനിവാര്യമായി വന്നു സി.പി.എമില്‍. അധികാരസ്ഥാനത്ത് എത്തിയെന്നുവച്ച് സംഘടനയേക്കാള്‍ വലുതാവുന്നില്ലെന്ന് ഒരു നേതാവിനെക്കൂടി പഠിപ്പിക്കുകയാണ് സി.പി.എം. സഭയില്‍ പാര്‍ട്ടിയുടെ നാക്കാവാന്‍ ശേഷിയുള്ള ഏക നേതാവിനെ നാലേക്കാല്‍ കൊല്ലം മുന്‍പ് സഭ ഭരിക്കാന്‍ കൈമാറിയതാണ് സി.പി.എം കാണിച്ച ഹിമാലയന്‍ അബദ്ധം. സ്വയം പഴിക്കാമിനി സിപി.എമിന്.

എങ്കിലും സോമനാഥ് ഉയര്‍ത്തുന്ന അടവുപരമായ സംശയങ്ങള്‍ക്ക് വരും നാളുകളില്‍ മറുപടി പറയേണ്ടി വരും സി.പി.എമ്മിന്. ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ മുഖ്യ ശത്രു വര്‍ഗ്ഗീയതയോ അതോ സാമ്രാജ്യത്വമോ എന്ന തര്‍ക്കത്തിന്റെ തലനാരിഴ കീറാന്‍ കാരാട്ടിനും വിയര്‍പ്പൊഴുക്കേണ്ടിവരും.

2 comments:

Sarija NS said...

അപ്പൂ, കൊള്ളാം , തുടരട്ടെ. പക്ഷെ നിഷ്പക്ഷ്ത പാലിക്കാന്‍ നിനക്കാവുമൊ? വേരുറച്ചു പോയ പ്രത്യയശാ‍സ്ത്രങ്ങളെ മാ‍റ്റിനിര്‍ത്തി വസ്തുനിഷ്ഠമായി എഴുതാന്‍ നിനക്കു കഴിയട്ടെ

തോന്ന്യാസി said...

പുകഞ്ഞ കൊള്ളികളെ പുറത്തേയ്ക്കെറിയാന്‍ മടിയ്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഇത് മാതൃകയാകട്ടെ..........